26/12/2023
*ഖൽബിലാണ് ഖത്തർ* എന്റെ പോറ്റമ്മയായ ഖത്തറിനെ കുറിച്ച് ഇദ്ദേഹം എഴുതിയ വരികളിലൂടെ 🥰🥰😰😰😰
ഖത്തറിൽ എത്തിയ വൈകുന്നേരം ആദ്യം പോയത് ടോർച്ച് ടവറിലേക്കായിരുന്നു. മുഫ് ലി ചോദിച്ചു. നിങ്ങൾക്കറിയുമോ ടവറിൽ തള്ളി നിൽക്കുന്ന ആ ഭാഗം എന്താണെന്ന്? ഒരു വാച്ച് ഡെക്ക് ആയിരിക്കും എന്ന് തോന്നി. പക്ഷേ മുകളിൽ എത്തിയപ്പോൾ അതൊരു മനോഹരമായ സ്വിമ്മിങ് പൂൾ ആയിരുന്നു. ദോഹ നഗരത്തിന്റെ തിളങ്ങുന്ന രാത്രി അവിടത്തെ ഹൃദ്യമായ കാഴ്ചയായി.
പണം കൊണ്ട് മാത്രമല്ല ഉന്നതമായ സംസ്കാരം കൊണ്ടും അനുഗ്രഹീതരാണ് ഖത്തരികൾ. 30 ലക്ഷം മനുഷ്യർ ജീവിക്കുന്ന ഈ ഉപദ്വീപിൽ പക്ഷേ 3.5 ലക്ഷം പേർ മാത്രമാണ് സ്വദേശികൾ. ഇന്ത്യയുമായി പ്രാചീന കാലം തൊട്ടേ കച്ചവടബന്ധം ഉണ്ടായിരുന്ന ഖത്തറിൽ 1966 വരെ ഇന്ത്യൻ രൂപ വിനിമയത്തിനായി ഉപയോഗിച്ചിരുന്നു.
ലോകകപ്പ് എന്ന ലോകത്തെ ഏറ്റവും വലിയ മാമാങ്കത്തിന് വേദിയൊരുക്കിയ ഈ കൊച്ചുരാജ്യം മാനേജ്മെന്റ് എന്താണെന്ന് ലോകത്തെ പഠിപ്പിച്ചു. മനോഹരമായ ഈ സ്റ്റേഡിയങ്ങൾ രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളായി നിലകൊള്ളുന്നു. ആളൊഴിഞ്ഞ പൂരപ്പറമ്പുകളിൽ കാൽപന്തുകളിയുടെ ആരവങ്ങൾ മുഴങ്ങുന്ന പോലെ.
ഒരു നഗരം എങ്ങനെയാണ് ഇത്ര മനോഹരമായി സംവിധാനിക്കുന്നത്?!! ഗൃഹപ്രവേശനത്തിന് ഒരുങ്ങിനിൽക്കുന്ന ഒരു രമ്യഹർമ്യം പോലെ നയന മനോഹരം. ഒരേ പോലെ പെയിൻറ് ചെയ്ത കെട്ടിടങ്ങൾ എല്ലാം പുതുമയോടെ നില കൊള്ളുന്നു. കൃത്യമായി നട്ടു വളർത്തിയ മരങ്ങൾ പോലും നഗരത്തിന്റെ കവിതകളായി മാറി. പൗരാണികത മുറ്റി നിൽക്കുന്ന സൂഖുകൾ ചരിത്രത്തിന്റെ ദർപ്പണമായി. 3 ദിവസത്തെ യാത്രയിൽ എവിടെയും അലസമായി എറിയപ്പെട്ട ഒരു മിഠായിക്കവർ പോലും കണ്ടില്ല!
ലൂസൈലും സൂക്ക് വാക്കിഫും കത്താറയും മ്യൂസിയവുമെല്ലാം പുതിയ കാഴ്ചകളുടെ വിരുന്നൊരുക്കി. പല നാടുകളിൽ നിന്ന് വന്ന പല നിറങ്ങളിലും വേഷങ്ങളിലുമുള്ള മനുഷ്യർ പല മോഹങ്ങളുമായി ഇവിടെ അധിവസിക്കുന്നു.
കടലിൽ മുങ്ങി മുത്തു വാരി ജീവിച്ച ഒരു സമൂഹം ഇന്ന് ലോകത്തെ അതിസമ്പന്ന രാജ്യമായി പരിണമിച്ച വഴിയടയാളങ്ങൾ ഖത്തർ നാഷണൽ മ്യൂസിയം പറഞ്ഞു തന്നു. ഷെയ്ക് തമീം എന്ന ധിഷണാശാലിയായ യൗവനം ഉപരോധ കാലത്തുപോലും രാജ്യത്തെ കൈയ്യൊതുക്കത്തോടെ മുന്നോട്ട് നയിച്ചു. ചാർട്ടേഡ് വിമാനങ്ങളിൽ പശുക്കളെ വരെ കൊണ്ട് വന്ന് അതിജീവനത്തിന്റെ പുതു ചരിത്രം തീർത്ത ഈ രാജ്യം നിലപാടുകളാൽ വേറിട്ടു നിൽക്കുന്നു.
വാഹനങ്ങളിൽ ലാൻഡ് ക്രൂയിസറും മൃഗങ്ങളിൽ കുതിരയും പക്ഷികളിൽ പരുന്തുമാണ് ഖത്തരികൾക്കിഷ്ടം. ലാൻഡ് ക്രൂയിസറിന്റെ പിറകിൽ കുതിരക്കൂട് കെട്ടിപ്പോകുന്ന ഒരു സ്വദേശിയെ കണ്ടു.
നൂറ് മൈൽ കുറുകെ ഓടിയാൽ തീരുന്ന ഈ നാടിന്റെ കഥകൾ പക്ഷേ തീരുന്നില്ല. ഇനി നിൽക്കാൻ സമയവുമില്ല. പ്രിയ സുഹൃത്ത് റിൻഷാദ് സൗദി യാത്രയിൽ ആയത് കൊണ്ട് കടലിൽ മീൻ പിടിക്കാൻ പോവാൻ പറ്റിയില്ല എന്ന സങ്കടം ബാക്കി നിൽക്കുന്നു. കാണാനും കേൾക്കാനും ഇനിയും വരുമെന്ന് ഭീഷണിപ്പെടുത്തി ഞങ്ങളെ മൂന്ന് ദിവസം സഹിച്ച മുഫ് ലിയോടും സുഹൈലിനോടും യാത്ര പറഞ്ഞു.
എയർ അറേബ്യയുടെ ഷാർജ ഫ്ലൈറ്റ് കടലാകാശത്തിന്റെ ഇരുളാഴങ്ങളിലേക്ക് ഊളിയിട്ടപ്പോൾ പിന്നിൽ ദോഹ നഗരം ഒരു പൂത്തിരിയായി കണ്ണിൽ നിന്നകന്നു.