09/08/2026
ആലുവ പാലവും ഗതാഗതകുരുക്കും അതിനൊരു മാറ്റം കാത്ത് ശ്വാസം മുട്ടുന്ന യാത്രക്കാരും
അതിവേഗം വളരുന്ന കൊച്ചി നഗരത്തിന്റെ ഇപ്പോഴത്തെ വടക്കൻ പ്രവേശന കവാടമായ ആലുവയുടെ വളർച്ചയ്ക്കും വികസനത്തിനും മൗനസാക്ഷിയായി, ഒരു മഹാത്യാഗിയെപ്പോലെ യാത്രക്കാരുടെ തല്ലും തലോടലും ഏറ്റുവാങ്ങി നിവർന്നുനിൽക്കുകയാണ് ആലുവ മാർത്താണ്ഡവർമ്മ പാലം. ഉദ്ഘാടനം ചെയ്യപ്പെട്ടിട്ട് ഇപ്പോൾ 86 വർഷം പിന്നിടുമ്പോഴും, ഏഷ്യയിലെ തന്നെ രണ്ടാമത്തെ ആർച്ച് പാലമായ ഈ നിർമ്മിതി തളർച്ചയേതുമില്ലാതെ ഇന്നും നിലകൊള്ളുന്നത് അന്നത്തെ നിർമ്മാണ മികവിന്റെ തെളിവാണ്.
ജെ.ബി. ഗാമൺ ലിമിറ്റഡ് എന്ന പ്രശസ്ത കരാറുകാർ വെറും മൂന്ന് വർഷം കൊണ്ട് എട്ട് ലക്ഷം രൂപ ചെലവഴിച്ച് പണിതുയർത്തിയതാണ് ഈ പാലം. അഞ്ചര മീറ്റർ വീതിയിലും 141 മീറ്റർ നീളത്തിലും നിർമ്മിച്ച മാർത്താണ്ഡവർമ്മ പാലം അന്നത്തെ പ്രമുഖ എഞ്ചിനീയറിങ് അത്ഭുതങ്ങളിൽ ഒന്നായിരുന്നു. പ്രധാനമായും തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾക്ക് എളുപ്പത്തിൽ സഞ്ചരിക്കാനും, വടക്കൻ പറവൂരിനെ കൊച്ചിയുമായി നേരിട്ട് ബന്ധിപ്പിക്കാനുമാണ് ഇത് നിർമ്മിക്കപ്പെട്ടത്. മാർത്താണ്ഡവർമ്മ പാലം വന്ന് 12 വർഷങ്ങൾക്ക് ശേഷം, മംഗലപ്പുഴയിൽ പെരിയാറിന് കുറുകെ മറ്റൊരു ആർച്ച് പാലം കൂടി പണിത് തൃശൂരുമായുള്ള ഗതാഗതബന്ധം തിരുവിതാംകൂർ ഭരണകൂടം ഉറപ്പിച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം വാഹനപ്പെരുപ്പം കൂടിയപ്പോൾ, 2002-ൽ മാർത്താണ്ഡവർമ്മ പാലത്തിന് സമാന്തരമായി 7.5 മീറ്റർ വീതിയിൽ അതേ ആകൃതിയിൽ പുതിയൊരു പാലവും, തുടർന്ന് മംഗലപ്പുഴയ്ക്ക് സമാന്തരമായി മറ്റൊരു സാധാരണ പാലവും നിലവിൽ വന്നു. എന്നാൽ, കൊച്ചിയുടെ സമഗ്ര വികസനത്തിന് ഈ കൂട്ടിച്ചേർക്കലുകൾ മാത്രമായിരുന്നോ പരിഹാരം?
വികസന കുതിപ്പും ശ്വാസം മുട്ടുന്ന ഗതാഗതവും ഇൻഫോപാർക്കിന്റെ വരവ്, കൊച്ചി മെട്രോ പദ്ധതികൾ, ദേശീയപാത 47-ന്റെ വികസനം എന്നിവ കൊച്ചി നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. ആളുകളുടെ സഞ്ചാരശേഷിയും വാഹനങ്ങളുടെ എണ്ണവും അതിവേഗം വർദ്ധിച്ചു. എന്നാൽ ഈ വികസനത്തിന്റെ മുഴുവൻ ഭാരവും താങ്ങേണ്ടി വന്നത് കൊച്ചി നഗരത്തിന്റെ എൻട്രി കം എക്സിറ്റ് പോയിന്റായ ആലുവയ്ക്കും മാർത്താണ്ഡവർമ്മ പാലത്തിനുമാണ്.
തൃശൂർ ഭാഗത്തുനിന്ന് വരുന്ന യാത്രക്കാർ അങ്കമാലിയിലെ കുരുക്കുകളും അത്താണിയിലെ തടസ്സങ്ങളും കടന്ന് മംഗലപ്പുഴ പാലം വഴി പറവൂർ കവല ജംഗ്ഷനിലേക്ക് പ്രവേശിക്കുമ്പോൾ മുതൽ ആരംഭിക്കുന്നത് ഒരു യാത്രാ ദുരിതമാണ്. പറവൂർ കവലയിൽ തുടങ്ങുന്ന ബ്ലോക്ക് തോട്ടക്കാട്ടുകര ജംഗ്ഷനും കടന്ന് മാർത്താണ്ഡവർമ്മ പാലത്തിലൂടെ നീണ്ട്, ഒടുവിൽ ആലുവ ഓവർബ്രിഡ്ജിന്റെ അറ്റത്തുള്ള പുളിഞ്ചോട് സിഗ്നൽ ജംഗ്ഷനിലാണ് അവസാനിക്കുന്നത്.
ഒരു സിഗ്നലിൽ തുടങ്ങി മറ്റൊരു സിഗ്നലിൽ അവസാനിക്കുന്ന, ലോകത്തിലെ തന്നെ അപൂർവ്വമായ ഒന്നാണ് ആലുവ ഓവർബ്രിഡ്ജ്. ഇതിനേക്കാൾ വലിയ ദുരന്തം കൊച്ചിയിൽ നിന്ന് തൃശൂരിലേക്ക് പോകുന്ന യാത്രാവേളയിലാണ് അനുഭവപ്പെടുന്നത്. പുളിഞ്ചോട് സിഗ്നൽ കടന്ന് മേൽപ്പാലത്തിൽ കയറിയാൽ പിന്നെ എത്തുപ്പെടുന്നത് ആലുവയിലെ ഏറ്റവും വലിയ ചോക്ക് പോയിന്റായ മാർത്താണ്ഡവർമ്മ പാലത്തിലാണ്. തൃപ്പൂണിത്തുറ, വൈറ്റില, എറണാകുളം നഗരം എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് പുറമേ ആലുവ മാർക്കറ്റ് വഴി കറങ്ങിവരുന്ന വാഹനങ്ങളും കൂടി ഒത്തുചേരുമ്പോൾ, ആലുവ ഒരു വലിയ ട്രാഫിക് കുരുക്ക് ആയി മാറും.
സാധാരണഗതിയിൽ ഒരു പാലത്തിന്റെ ഡിസൈൻ ആയുസ്സ് (Design Age) 50 വർഷമാണ്. എന്നാൽ ആ ഡിസൈൻ പീരിയഡും കഴിഞ്ഞ് 36 വർഷങ്ങൾ കൂടി പിന്നിട്ട്, 86-ാം വയസ്സിലും കുടുംബത്തിലെ ഒരു മുതിർന്ന കാർന്നവരെപ്പോലെ തന്റെ കടമ നിർവ്വഹിക്കുന്ന മാർത്താണ്ഡവർമ്മ പാലം ഒരു അത്ഭുതം തന്നെയാണ്. എങ്കിലും, ഈ സാങ്കേതിക തികവിനപ്പുറം പ്രതിദിന യാത്രക്കാരുടെ ജീവിതത്തിൽ ഉണ്ടാകുന്ന നഷ്ടം കാണാതിരിക്കാനാകില്ല. കഴിഞ്ഞ 10 വർഷമായി ഈ വഴി യാത്ര ചെയ്യുന്ന ഒരു സാധാരണ ബൈക്ക് യാത്രക്കാരന്റെ പീക് ട്രാഫിക് ടൈമിലെ കണക്ക് പരിശോധിച്ചാൽ: മാർത്താണ്ഡവർമ്മ പാലത്തിലെ ചോക്ക് പോയിന്റിൽ മാത്രം ഒരു ദിവസം കുറഞ്ഞത് 10 മിനിറ്റോളം നഷ്ടപ്പെടുന്നു. തൊട്ടടുത്തുള്ള തോട്ടക്കാട്ടുകര ജംഗ്ഷനിലും പറവൂർ കവലയിലും 5 മിനിറ്റും 10മിനിറ്റും വീതം കാത്തുകിടക്കേണ്ടി വരുന്നു. അങ്ങനെ ഒരു ദിവസം ശരാശരി 20 മുതൽ 25 മിനിറ്റ് വരെയാണ് ഈ ചുരുങ്ങിയ ദൂരത്തിൽ മാത്രം നഷ്ടമാകുന്നത് (കാർ യാത്രക്കാർക്ക് ഇത് അരമണിക്കൂറിലധികമാണ്).
ഇത് കണക്കു കൂട്ടുമ്പോൾ, ഒരു ബൈക്ക് യാത്രക്കാരന് 10 വർഷം കൊണ്ട് ഈ കുരുക്കിൽ മാത്രം നഷ്ടപ്പെടുന്നത് ആയിരത്തിലധികം മണിക്കൂറുകളാണ്. അതായത്, തന്റെ ജീവിതത്തിലെ വിലപ്പെട്ട 41 മുഴുവൻ ദിവസങ്ങൾ ഈ ഒരു ബ്ലോക്കിൽ തൊഴിലിനും മറ്റ് ആവശ്യങ്ങൾക്കുമായി ദിവസവും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് ആളുകളുടെ ജീവിതത്തിലെ മാസങ്ങളാണ് ഈ ഗതാഗത വ്യവസ്ഥിതി കവർന്നെടുക്കുന്നത്.
പരിഹാരമാർഗ്ഗങ്ങളും ഭാവി കാഴ്ചപ്പാടും
പഴമയുടെ ഓർമ്മയും എഞ്ചിനീയറിങ് ചരിത്രത്തിന്റെ ഭാഗവുമായ മാർത്താണ്ഡവർമ്മ പാലം നിലനിർത്തിക്കൊണ്ടുതന്നെ ഈ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ അധികാരികൾ തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നിലവിലുള്ള ആലുവ മേൽപ്പാലം (Overbridge) കുരുക്കഴിക്കത്തക്ക രീതിയിൽ പുനർനിർമ്മിച്ച്, അതിനെ ദീർഘിപ്പിച്ച് കുറഞ്ഞത് മംഗലപ്പുഴ പാലം വരെയെങ്കിലും എത്തിക്കുക. ഇത് നഗരത്തിനുള്ളിലെ ഗതാഗതത്തെയും ദേശീയപാതയിലെ ദീർഘദൂര ഗതാഗതത്തെയും വേർതിരിക്കാൻ സഹായിക്കും.
നാടിന്റെ വികസനം എന്നാൽ നിർമ്മിതികളുടെ എണ്ണം കൂട്ടൽ മാത്രമല്ല, ജനങ്ങളുടെ സമയത്തിനും അധ്വാനത്തിനും വില നൽകൽ കൂടിയാണ്. ജീവിതത്തിലെ ദിവസങ്ങൾ റോഡിൽ ഹോമിക്കേണ്ടി വരുന്ന ആയിരക്കണക്കിന് യാത്രക്കാരുടെ സഹനത്തിന് വിലയുണ്ടാകണമെങ്കിൽ, ആലുവയിലെ ഈ ട്രാഫിക് കുരുക്കിന് അടിയന്തരമായ ഒരു ശാശ്വത പരിഹാരം ഉണ്ടാകേണ്ടിയിരിക്കുന്നു. ഒരുകാലത്തു കാളവണ്ടിക്കും നടവഴിയും ആയിരുന്ന വളഞ്ഞു പുളഞ്ഞ കിടന്നിരുന്ന വഴികളാണ് ഇന്ന് നാം കാണുന്ന പല റോഡുകളുടെയും ബേസിക് അലൈമെന്റെ ആയിമാറിയത്, ആ ഘട്ടം മാറിയിരിക്കുന്നു. കുറഞ്ഞത് 50 വര്ഷം എങ്കിലും മുന്നിൽ കണ്ടുകൊണ്ടുള്ള വികസന മാതൃകളാണ് ഇനിയെങ്കിലും മുന്നോട്ട് വയ്ക്കേണ്ടത്എം, നമ്മളുടെ മക്കളെങ്കിലും ട്രാഫിക് ബ്ലോക് ഇല്ലാത്ത ഗ്രെയ്റ്റർ കൊച്ചിൻ റീജിയണിൽ വളരാൻ സാധിക്കട്ടെ.
Video © samir.nazar_ Write up - Nirmal
V D Satheesan Roji M John Anwar Sadath Hibi Eden
Follow Kochi Next for more news, videos and stunnig pictures of our evergrowing metropolis..
Join Kochi Next Forum facebook group for discussions and individual updates
Kochi Next in insta : https://www.instagram.com/kochi.next?igsh=MWRiNG95MHp3bWN1OQ==