24/08/2023
മാതൃഭൂമിയിലെ AYUSH ലേഖനം : എന്താണ് വാസ്തവം ?
ഈ ആഗസ്ത് മാസത്തിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഡോ. കെ.എം . മോഹനൻ എഴുതിയ " ആയുഷ് ആയുസ്സെടുക്കുമോ " എന്ന ലേഖനം ആണ് ഈ കുറിപ്പിന് ആധാരം. ആയുർ വേദത്തെയും ഇതര ആയുഷ് ശാഖകളേയും പൊതുജന മധ്യത്തിൽ ഇകഴ്ത്തി കാണിക്കുന്നതിന് പ്രസ്തുത ലേഖകൻ തന്റെ അറിവിന്റെ ഭണ്ടാരകെട്ട് വായനക്കാർക്കു മുൻപിൽ തുറക്കുന്നുണ്ട്. ഇതര വൈദ്യ ശാശ്ത്രങ്ങളെ ബഹുമാനിക്കാൻ പഠിച്ചിട്ടില്ലെങ്കിലും അവഹേളിക്കാൻ മുതിരുന്ന അദ്ദേഹത്തിന്റെ വ്യഗ്രത പ്രോത്സാഹിപ്പിക്കുന്നത് നല്ലതല്ല എന്ന് തോന്നിയത് കൊണ്ടാണ് ആ ലേഖനത്തിന് ഒരു മറുപടി ആയി ഈ കുറിപ്പ് ഇവിടെ കുറിക്കുന്നത്.
• വ്യക്ത്തി അധിഷ്ഠിതമായ രോഗ നിർണയവും ചികിത്സയും ആയുർവേദത്തിന്റെ വലിയ പോരായ്മയായാണ് പ്രസ്തുത ലേഖനത്തിൽ ആരോപിക്കുന്നത്.
വ്യക്ത്തി അധിഷ്ഠിതമായ രോഗ നിർണയവും ചികിത്സയും തന്നെയാണ് സഹസ്രാബ്ദങ്ങൾക്ക് മുൻപേ ആയുർവ്വേദം നിർദ്ദേശിച്ചത്. ഇത് ആയുർവേദത്തിന്റെ പോരായ്മയല്ല, മറിച് മേന്മയാണ്. വ്യക്ത്തി അധിഷ്ഠിത ചികിത്സയെ അലോപ്പതിയിൽ പേഴ്‌സണലൈസ്ഡ് മെഡിസിൻ (Personalised medicine) എന്നാണ് വിളിക്കുന്നത്. വ്യക്‌തിയുടെ ജനിതക ഘടനയെ മനസ്സിലാക്കി ഭാവിയിൽ ആ വ്യക്‌തിക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന രോഗങ്ങളെ മുൻകൂട്ടി കണ്ട് ആ വ്യക്ത്തി അനുവര്തിക്കെണ്ടുന്ന ജീവിത ശൈലിയും മറ്റു മുൻകരുതലുകളും, കൂടാതെ രോഗം വന്നാൽ സ്വീകരിക്കേണ്ടുന്ന ചികിത്സ മാര്ഗങ്ങളുമാണ് ചുരുക്കത്തിൽ പേഴ്‌സണലൈസ്ഡ് മെഡിസിൻ എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. Predictive, preventive, personalized, participative എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്നത് കൊണ്ട് ഇത് P4 മെഡിസിൻ എന്നും അറിയപ്പെടുന്നു. 1999 ഏപ്രിൽ 16 ന് The Wall Street Journal എന്ന വൈദ്യ ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിക്കപ്പെട്ട New Era of Personalised medicine : Targeting Drugs for each Unique Genetic Profile എന്ന ലേഖനത്തിലൂടെയാണ് അലോപ്പതി വൈദ്യത്തിൽ പേഴ്‌സണലൈസ്ഡ് മെഡിസിൻ ആദ്യമായി ചർച്ച ചെയ്യപ്പെടുന്നത്. സഹസ്രാബ്ദങ്ങൾക് മുൻപേ ആയുർവ്വേദം നിർദേശിച്ച വ്യക്ത്തി അധിഷ്ഠിതമായ രോഗ നിർണയവും ചികിത്സയും ഇപ്പോൾ അല്ലോപ്പതിയിലും ഉപയോഗിക്കുന്ന വിവരം പ്രസ്തുത ലേഖകൻ അറിയാതെ പോയതും അതിന്റെ മേന്മ അറിയാതെ ആയുർവേദത്തെ പരിഹസിക്കുന്നതും കഷ്ടം തന്നെ. ഓരോ വ്യത്യസ്തമായ ശരീര പ്രകൃതിയെയും സൂക്ഷ്മമായി വിലയിരുത്തിയാണ് ആയുർവേദത്തിൽ ചികിത്സ നിശ്ചയിക്കുന്നത്. നമ്മുടെ ആഹാര പദാർത്ഥങ്ങളും വ്യായാമ രീതികളും അതാത് പ്രകൃതിക്ക് അനുസൃതമായാണ് നിര്ദേശിക്കപ്പെടേണ്ടത്.
• വാതപിത്ത കഫങ്ങൾ സാങ്കല്പികമാണെന്നും അവയെ ലാബിൽ ടെസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്നും ആയതിനാൽ അത് അശാസ്ത്രീയവുമാണെന്നാണ് അദ്ദേഹം വാദിക്കുന്നത്.
വാതപിത്തകഫങ്ങൾ കേവലം സാങ്കല്പികമല്ല. Genome and Gene expressions എന്ന നിലയിൽ വാതപിത്തകഫങ്ങളെ അതിന്റെ സൂക്ഷ്മ തലത്തിൽ മനസിലാക്കാം. വാതപിത്തകഫങ്ങളും Human genome ഉം തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നറിയണമെങ്കിൽ 29/10/2015 ന് പ്രസിദ്ധീകരിച്ച Nature എന്ന വൈദ്യ ശാസ്ത്ര ജേർണലിലെ Genome wide analysis correlate Ayurvedic prakriti എന്ന ഗവേഷണ പ്രബന്ധം വായിച്ചാൽ മതി.
• വൈറസുകളും ബാക്റ്റീരിയകളും ഫംഗസുകളും അടങ്ങുന്ന സൂക്ഷ്മാണു ജീവ ലോകം ആയുർവേദത്തിന് അന്യമാണെന്നു പ്രസ്തുത ലേഖകൻ പ്രഖ്യാപിക്കുന്നുണ്ട്.
ഇത് അടിസ്ഥാന രഹിതമായ മറ്റൊരു ആരോപണമാണ്. ഇത് തിരിച്ചറിയാൻ ആയുർവേദ വിദ്യാർത്ഥികളുടെ BAMS സിലബസ്സ് പരിശോധിച്ചാൽ മാത്രം മതിയാകും. ആയുർവേദ കോളേജിലെ "നിദാനം" എന്ന് സംസ്കൃതം പേരുള്ള ഡിപ്പാർട്മെന്റാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. ഇനി അഷ്ടാംഗ ഹൃദയത്തിലോ ചരക സംഹിതയിലോ സൂക്ഷ്മാണു ജീവ ലോകത്തെ കുറിച് പരാമർശിക്കാൻ അക്കാലത്തു മൈക്രോസ്കോപ്പ് കണ്ടുപിടിക്കപ്പെട്ടില്ലല്ലോ എന്നാണ് ഉദ്ദേശിച്ചതെങ്കിൽ അതും തെറ്റാണ്. നൂറ്റാണ്ടുകൾക്കും മുൻപേ സൂക്ഷ്മാണുക്കളെ കുറിച് ഭാരതത്തിന് എന്ത് മാത്രം അറിവുണ്ടായിരുന്നെന്നും അതിന്റെ ചികിത്സ രീതി എന്തായിരുന്നെന്നും അറിയാൻ ഏതെങ്കിലും ആയുർവേദ ഗ്രന്ഥങ്ങൾ പഠിക്കാൻ ശ്രമിക്കണം. ഇതൊന്നും അറിയാതെ ഏതോ മുൻവിധികൾ മനസ്സിൽ വെച്ച് ലേഖനങ്ങൾ തയ്യാറാക്കുന്നത് കഷ്ടം തന്നെ.
• തെളിവടിസ്ഥിത രോഗ നിർണയങ്ങളെയും ചികിത്സകളെയും ആയുർവ്വേദം അംഗീകരിക്കുന്നില്ലെന്നും ആയുർവേദ വൈദ്യ ശാസ്ത്രത്തിന് അലോപ്പതി വൈദ്യ ശാസ്ത്രത്തെ വെറുപ്പാണെന്നും പ്രസ്തുത ലേഖകൻ മനസ്സിലാക്കി വെച്ചിരിക്കുന്നു.
തെളിവധിഷ്ടിത രോഗ നിർണയവും ചികിത്സയും ആധുനിക കാലഘട്ടത്തിൽ ശാസ്ത്ര ലോകം ആവശ്യപ്പെടുന്നു എന്നത് ശരിയാണ്. ആയുർവ്വേദം അതിനെ ഒരു കാലത്തും എതിർത്തിട്ടില്ല. വിവിധ രോഗാവസ്ഥകളിൽ ആയുർവേദ ചികിത്സയുടെ ഫലപ്രാപ്തിയെ സംബന്ധിച് വാലിഡേഷൻ (validation ) ആണ് evidance based medicine എന്നത് കൊണ്ട് ആയുർവേദത്തെ സംബന്ധിച് ശാസ്ത്രലോകം നോക്കി കാണുന്നത്. ഇത്തരം scientific validation നിരവധി ഇപ്പോൾ നടന്നു വരുന്നുണ്ട്. ഉദാഹരണമായി കാൻസർ ചികിത്സയിൽ ഉപയോഗിക്കുന്ന രണ്ട് ആയുർവേദ ഔഷധങ്ങളാണ് ഭല്ലാതക ക്ഷീരവും, ഗുലൂചി ഘന വടിയും. ഈ രണ്ടു ഔഷധങ്ങളുടെയും കാൻസർ രോഗത്തിലെ ഫലപ്രാപ്തി, Next Generation Sequencing (NGS) ഉൾപ്പെടെയുള്ള അത്യാധുനിക സങ്കേതങ്ങൾ ഉപയോഗിച്ചാണ് ഫലപ്രദമെന്ന് ഈ ലേഖകൻ തെളിയിച്ചത്. രോഗ നിർണ്ണയോപാധികൾ എല്ലാം ഫിസിക്സ്, കെമിസ്ട്രി, ബയോഇൻഫോര്മാറ്റിക്സ് മുതലായ സമാന്തര ശാസ്ത്ര ശാഖകളുടെ സംഭാവനകളാണ്. സാധാരണ ലാബുകളിൽ ടെസ്റ്റ് ചെയ്യപ്പെടുന്ന രക്‌ത പരിശോധനകൾ മുതൽ വിവിധ തരം സ്കാനിങ്ങുകളും NGS സംവിധാനം ഉപയോഗപ്പെടുത്തി നടത്തപ്പെടുന്ന ജനിതക പരിശോധനകളും എല്ലാം വിവിധ ശാസ്ത്ര ശാഖകളുടെ സംഭാവനകളാണ്. ഈ സങ്കേതങ്ങളെ ആയുർവേദ ചികില്സയിലും ഗവേഷണങ്ങളിലും വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. അലോപ്പതിക്കു സഹസ്രാബ്ദങ്ങൾക് മുൻപേ ആയുർവ്വേദം ഭാരത്തിൽ നിന്നും രൂപപ്പെട്ടു എന്നത് അതിന്റെ പോരായ്മയല്ല, അതിന്റെ മേന്മയാണ്. സമാന്തര ശാസ്ത്ര ശാഖകളെ ഉൾക്കൊണ്ട് കൊണ്ടാണ് ആയുർവ്വേദം എല്ലാ കാലത്തും പ്രവർത്തിച്ചിട്ടുള്ളത്. അത് തന്നെയാണ് എക്കാലത്തെയും ആയുർവേദ ആചാര്യന്മാർ നിര്ദേശിച്ചിട്ടുള്ളതും. ഒരു സമാന്തര വൈദ്യശാസ്ത്രം എന്ന നിലയിൽ അലോപ്പതി വൈദ്യത്തോട് ഏറ്റവും ആരോഗ്യകരമായ സമീപനമാണ് എക്കാലത്തും ആയുർവേദ മേഖല വെച്ച് പുലർത്തുന്നത്.
• ആയുർവേദ സമൂഹം വാക്സിൻ വിരുദ്ധതയും കീമോ ഫോബിയയും പ്രചരിപ്പിച്ചു സമൂഹത്തിൽ ആശയകുഴപ്പം സൃഷ്ടിക്കുന്നു എന്ന് പ്രസ്തുത ലേഖകൻ നിരീക്ഷിക്കുന്നു.
അതൊരു തെറ്റായ നിരീക്ഷണമാണ്. ഇന്നത്തെ പോലെ വാക്സിൻ കണ്ടു പിടിച്ചിട്ടില്ലാത്ത കാലഘട്ടത്തിൽ വാക്സിൻ എന്ന ആശയം ഭാരതത്തിൽ " പ്രാകാര യോഗങ്ങൾ " എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് വിവിധ വിഭാഗങ്ങളിൽ പെട്ട വാക്സിനുകൾ അലോപ്പതിയുടെ ഭാഗമായി ജനങ്ങളിലെത്തി. ആയുർവേദ ഡോക്ടർമാരോ ഈ രംഗത്തെ ഗവേഷകരോ ഒരിക്കലും ഇത്തരം വാക്സിനുകളെ തള്ളിപ്പറയുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. അവരും അതിന്റെ ഭാഗമായിട്ടേ പ്രവർത്തിച്ചിട്ടുള്ളു. അതുപോലെ കാൻസർ രോഗം രോഗികളിൽ കണ്ടെത്തുന്നത് ആയുർവേദ ഡോക്ടറാണെങ്കിലും വിദഗ്ധ ചികിത്സക്കായി കാൻസർ ചികിത്സ സൗകര്യമുള്ള അലോപ്പതി ആശുപത്രികളിലേക്ക് അയക്കാറാണ് പതിവ്. പ്രായാധിക്യമോ മറ്റ് കാരണങ്ങളാലോ ചികിത്സ താങ്ങാനുള്ള ശരീര ബലം ഇല്ലാത്തവർ കാൻസർ ചികിത്സക്കായി ആയുർവേദത്തെ സമീപിക്കുന്നുമുണ്ട്. കൂടാതെ പുനരുദ്ഭവം തടയാനുള്ള ചികിത്സക്കായും ധാരാളം പേര് ആയുർവേദ തെരഞ്ഞെടുക്കുന്നുണ്ട്. ആയുർവേദ മേഖലയിൽ പ്രവർത്തിക്കുന്ന യോഗ്യതയുള്ള ചികിത്സകർ ആരും തന്നെ സര്ജറി, കിമോതെറാപ്പി, റേഡിയേഷൻ എന്നിവയെ തള്ളി പറയുന്നില്ല. എന്നാൽ ഈ മേഖലയിലെ വ്യാജ വൈദ്യന്മാർ പെട്ടെന്ന് ശ്രദ്ധേയരാവുന്നത് ഇത്തരം ചികിത്സകളെ തള്ളിപ്പറഞ്ഞു കൊണ്ടാണ്. വ്യാജ വൈദ്യന്മാർ നടത്തുന്ന ഇത്തരം കാമ്പയിനുകൾ ആയുർവേദ വൈദ്യ ശാസ്ത്രത്തിന്റെയും അത് കൈകാര്യം ചെയ്യുന്ന അംഗീകൃത യോഗ്യത ഉള്ളവരുടെയും തലയിൽ കെട്ടി വെക്കാൻ പ്രസ്തുത ലേഖകൻ ശ്രമിക്കുന്നത് എന്ത് മര്യാദയുടെ അടിസ്ഥാനത്തിലാണ്?
• ആയുർവേദ പ്രതിരോധ ചികിത്സക്ക് ശാസ്ത്രീയ പിൻബലമില്ല എന്നാണ് പ്രസ്തുത ലേഖകന്റെ മറ്റൊരു വാദം.
ആയുർവേദ ചികിത്സയെ വിലയിരുത്താൻ പ്രസ്തുത ലേഖകൻ ആയുർവ്വേദം പഠിച്ച ആയുർവേദ ബിരുദ ധാരി ആണോ..? അതുമല്ലെങ്കിൽ ആയുർവേദ ചികിത്സയെക്കുറിച് ഗവേഷണം നടത്തി ഏതെങ്കിലും അംഗീകൃത വൈദ്യ ശാസ്ത്ര ജേര്ണലുകളിൽ പ്രസിദ്ധീകരിച് ശാസ്ത്ര ലോകത്തിന്റെ അംഗീകാരം വാങ്ങിയ കണ്ടു പിടുത്തങ്ങൾ ഈ വ്യക്‌തിയുടെതായിട്ടുണ്ടോ..? നൂറ്റാണ്ടുകളായി ജനങ്ങൾ ആശ്രയിക്കുന്ന ഒരു ചികിത്സ രീതിയോ പ്രതിരോധ സംവിധാനമോ തെറ്റാണെന്നു വലിയ വായിൽ വിളിച്ചു പറയുന്നതാണോ ഇദ്ദേഹം ധരിച്ചു വെച്ചിരിക്കുന്ന ശാസ്ത്രീയ മാർഗം..?
• കേന്ദ്ര ഭരണ കക്ഷിയുടെ അധികാരത്തിലേക്കുള്ള ഊന്നു വടി ആണത്രേ ആയുർവ്വേദം. പക്ഷെ ആയുർവേദത്തിന് വർഗീയ സ്വഭാവമുണ്ട് എന്നാണ് പ്രസ്തുത ലേഖകന്റെ അതിരൂക്ഷമായ ആരോപണം.
കേന്ദ്ര ഭരണ കക്ഷിയുടെ അധികാരത്തിലേക്കുള്ള ഊന്നു വടിയാണ് ആയുർവ്വേദം എന്ന് പ്രസ്തുതലേഖകൻ കരുതുന്നുവെങ്കിൽ ഒരു ആയുർവേദ ചികിത്സകൻ എന്ന നിലയിൽ അഭിമാനമുണ്ട്. എന്നാൽ ആയുർവേദ വൈദ്യ ശാസ്ത്രത്തിനു വർഗീയ സ്വഭാവമുണ്ട് എന്ന കടുത്ത ആരോപണം മാന്യതയുടെ സർവ സീമകളും ലംഘിക്കുന്നതായിപ്പോയി എന്ന് പറയാതെ വയ്യ. ഇതിനു പ്രസ്തുത ലേഖകൻ മറുപടി അർഹിക്കുന്നില്ല. അത് അർഹിക്കുന്ന അവജ്ഞതയോടെ തള്ളുന്നു. എന്തെന്നാൽ അങ്ങനെ പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച തത്വ ശാസ്ത്രം പകൽ പോലെ വ്യക്‌തമാണ്.
• യോഗ എന്നത് അനുചിതവും അപകടകരവും ആണെന്ന് പ്രസ്തുത ലേഖകൻ ഓർമിപ്പിക്കുന്നു. മെഡിറ്റേഷൻ ചെയ്യാൻ ചമ്രം പടിഞ്ഞിരിക്കുന്നത് മാത്രമാണ് യോഗ എന്നാണ് അദ്ദേഹത്തിന്റെ വാദം.
ലോകത്തിനു ഭാരതം നൽകിയിട്ടുള്ള നിരവധി സംഭാവനകളിൽ ഒന്നാണ് യോഗ. ഒരു ഭാരതീയനെന്ന നിലയിൽ അതിൽ നാം അഭിമാനിക്കേണ്ടതാണ്. ഇന്ന് ലോകമെമ്പാടും ജനങ്ങൾ ജാതി മത ഭേദമെന്യേ യോഗ പരിശീലിച്ചു വരുന്നുണ്ട്. എല്ലാ വർഷവും ജൂൺ 21 അന്താ രാഷ്ട്ര യോഗ ദിനമായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ആഘോഷിച്ചു വരുന്നു. യോഗയെക്കുറിച്ചു ഇക്കാലത്തു ലോകമെമ്പാടും നടന്നു വരുന്ന ഗവേഷണങ്ങൾ ഒരു ചികിത്സാശാസ്ത്രം എന്ന നിലയിൽ അതിന്റെ സാധ്യതയിലേക്കു വെളിച്ചംവീശുന്നു. എന്നാൽ പ്രസ്തുത ലേഖകന് യോഗ എന്ന പദം തന്നെ ഒരു കൃമി കടിയാണെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്‌തമാക്കുന്നു.ഇപ്പോഴത്തെ യോഗ അനുചിതവും അപകടകരവും എന്നാൽ യഥാർത്ഥ യോഗ, കേവലം ചമ്രം പടിഞ്ഞിരിക്കൽ മാത്രമാണ് എന്നും ആ വ്യക്ത്തി ഉദ്ഘോഷിക്കുന്നത് കാണാം.
• ഗോമൂത്രം എലിപ്പനിക്കും ഉദര രോഗങ്ങളടക്കമുള്ള മാരക രോഗങ്ങൾക്കും കാരണമാകുന്ന വസ്തുവാണെന്നും അതാണ് ആയുർവ്വേദം ഔഷധമായി വ്യാപകമായി ഉപയോഗിക്കുന്നതെന്നുമാണ് പ്രസ്തുത ലേഖകൻ കണ്ടെത്തിയിരിക്കുന്നത്. ഇതിനു അടിസ്ഥാനമായി ഒരു പഠന റിപ്പോർട്ടും അദ്ദേഹം ഉദ്ധരിക്കാൻ ശ്രമിക്കുന്നുണ്ട്.
ഉത്തർപ്രദേശിലെ ബറേലിയിലുള്ള ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IVRI ) നടത്തിയ ഒരു പഠന റിപ്പോർട്ടാണ് പ്രസ്തുത ലേഖകൻ ഉദ്ധരിക്കുന്നത്. ഈ പഠനത്തിൽ സഹിവാൾ, താർപാർക്കാർ,വിന്ദാവനി എന്നീ മൂന്ന് ഇനങ്ങളിൽ പെട്ട പശുക്കളുടെ മൂത്രം അതേപടി പരിശോധിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് അതിൽ നിരവധി ബാക്റ്റീരിയകളെ കണ്ടെത്താനായത്. IVRI മുൻ ഡയറക്ടർ ശ്രീ. R . S . ചൗഹാന്റെ അഭിപ്രായത്തിൽ പ്രസ്തുത പഠനം മെഡിക്കൽ ആവശ്യത്തിന് നിഷ്കർഷിക്കുന്ന ഡിസ്റ്റിൽഡ് ഗോമൂത്രം ഉപയോഗിച്ചല്ല നടത്തിയത്. ഡിസ്റ്റിൽഡ് ഗോമൂത്രത്തിന്റെ ഔഷധ ഗുണങ്ങളെ കുറിച് കഴിഞ്ഞ 25 വർഷത്തിലേറെയായി ഗവേഷണം നടത്തി വരികെയാണെന്നും അത് ഇമ്മ്യൂണിറ്റി വർധിപ്പിക്കുന്നതിനും ക്യാന്സറിനെയും കോവിഡിനെയും ചെറുക്കുന്നതിൽ പ്രയോജനപ്പെടുന്നുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഗോമൂത്രത്തിന്റെ ഔഷധ ഗുണങ്ങളെ സംബന്ധിച് നിരവധി ഗവേഷണ ഫലങ്ങൾ അമേരിക്കയിൽ നിന്നും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. മാത്രമല്ല ആന്റിബയോട്ടിക്, ആന്റിക്യാന്സര്, ആന്റി ഫംഗൽ എന്നീ ഔഷധങ്ങളോടൊപ്പം ബയോ എൻഹാന്സര് (Bioenhancer) എന്ന നിലയിൽ ഗോമൂത്രം ഉപയോഗിക്കുന്നതിന്റെ കണ്ടെത്തലിന് അമേരിക്ക പേറ്റന്റ് സ്വന്തമാക്കിയിട്ടുമുണ്ട്(6896907, 6410059). Ofloxacin, Cefpodoxime, and Gentamycin എന്നീ ആന്റിബയോട്ടിക്കുകളുമായി താരതമ്യം ചെയ്ത് നടത്തിയ പഠനങ്ങളിൽ ഗോമൂത്രം ഗ്രാം പോസിറ്റീവ് ബാക്റ്റീരിയകൾക്കെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ Multidrug -resistant (MDR ) Escherichia coli , Klebsiella pneumoniae എന്നീ ബാക്റ്റീരിയകൾക്കെതിരെയും ഗോമൂത്രം ഫലപ്രദമാണെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.. ഇതെല്ലാം അറിയാതെയോ മറച്ചു വെച്ചോ ആണ് പ്രസ്തുത ലേഖകൻ ഗോമൂത്രത്തെ പരിഹസിക്കുന്നത്. ശാസ്ത്രീയതയെ കുറിച് ആവർത്തിക്കുന്ന അദ്ദേഹം ഗവേഷണ ഫലങ്ങളെ ജനങ്ങളിൽ ആശയ കുഴപ്പം സൃഷ്ടിക്കുന്നതിനായി തെറ്റായി വ്യാഖ്യാനിക്കുന്നത് തീർത്തും അപലപനീയമാണ്. ആയുർവേദത്തെ മനസ്സിലാക്കാൻ പ്രസ്തുത ലേഖകന് നിര്ദേശിക്കാവുന്ന പുസ്തകങ്ങളിൽ ചിലതാണ് ഡോ. എം.എസ്. വല്യത്താൻ എഴുതിയ An Introduction to Ayurveda , The Legecy of Charaka , The Legecy of Susrutha എന്നീ പുസ്തകങ്ങളും കോട്ടക്കൽ ആര്യവൈദ്യശാലയുടെ വിവിധ പ്രസിദ്ധീകരണങ്ങളും.
AYUSH എന്ന പേരിന് ലിപി വിന്യാസം മുഴുമിപ്പിക്കാനാണ് യോഗയെ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നൊക്കെയുള്ള തരംതാണ ജല്പനങ്ങളെ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതിൽ അതിയായ ഖേദമുണ്ട്. മേലിൽ ഇത്തരം ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് പരിശോധിക്കാൻ ജാഗ്രത ഉണ്ടാവണം എന്നു അഭ്യർത്ഥിക്കുന്നു.
ഡോ. ഷൈജു ഒല്ലാക്കോട്
എം.ഡി (ആയു), പി.എച് .ഡി