20/03/2026
കൊല്ലം: സോളാർ പാനൽ സ്ഥാപിക്കുന്നതിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ഗുണനിലവാരമില്ലാത്ത ഉപകരണങ്ങൾ നൽകിയും തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ പെരുകുന്നു. കൃത്യമായ ബില്ലുകൾ നൽകാതെയും അറ്റകുറ്റപ്പണികൾ നടത്താതെയും ഉപഭോക്താക്കളെ വലയ്ക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
"സോളാർ മേഖലയിൽ വ്യാജ വാഗ്ദാനങ്ങളിലൂടെ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഉപഭോക്താക്കൾ വിശ്വസ്ത സ്ഥാപനങ്ങളെ മാത്രം സമീപിക്കുക."
തട്ടിപ്പുകൾ നടക്കുന്നത് ഇങ്ങനെ:
വ്യാജ പ്രതിനിധികൾ:
അംഗീകൃത സ്ഥാപനങ്ങളുടെ പേരിലും അല്ലാതെയും ഇടനിലക്കാർ വീടുകളിലെത്തി ആളുകളെ സ്വാധീനിക്കുന്നു. ഇവർ പലപ്പോഴും കേന്ദ്ര സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത വെണ്ടർമാരോ കമ്പനിയുടെ യഥാർത്ഥ പ്രതിനിധികളോ ആയിരിക്കില്ല.
അമിത സബ്സിഡി വാഗ്ദാനം: കേന്ദ്ര സർക്കാർ നൽകുന്ന 78,000 രൂപയും വിമുക്തഭടന്മാർക്കുള്ള 12,000 രൂപയും മാത്രമാണ് നിലവിൽ ലഭിക്കുന്ന സബ്സിഡി. എന്നാൽ ഇതിലും കൂടുതൽ തുക വാങ്ങിനൽകാമെന്ന് പറഞ്ഞ് ഇടനിലക്കാർ ആളുകളെ വലയിലാക്കുന്നു
ഡി.സി.ആർ (DCR) തട്ടിപ്പ്: സബ്സിഡി ലഭിക്കുന്നതിന് ഡി.സി.ആർ പ്ലാന്റുകൾ നിർബന്ധമാണ്. എന്നാൽ ലാഭത്തിനായി നോൺ ഡി.സി.ആർ പ്ലാന്റുകൾ സ്ഥാപിക്കുകയും പിന്നീട് ഉപഭോക്താവിന് സബ്സിഡി ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നു.
ബാങ്ക് വായ്പയിലെ തെറ്റിദ്ധാരണ: എല്ലാ ബാങ്കുകളിൽ നിന്നും വായ്പ ലഭ്യമാണെങ്കിലും ചില പ്രത്യേക ബാങ്കുകളിൽ മാത്രമേ സബ്സിഡി ലഭിക്കൂ എന്ന് പ്രചരിപ്പിച്ച് ഇടനിലക്കാർ തട്ടിപ്പിന് കളമൊരുക്കുന്നു.
ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
സുരക്ഷിതമായ സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിനായി താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കുക:
അംഗീകാരം ഉറപ്പാക്കുക: സമീപിക്കുന്ന സ്ഥാപനം കേന്ദ്ര സർക്കാരിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്ത അംഗീകൃത വെണ്ടറാണോ എന്ന് പരിശോധിക്കുക
രേഖകൾ നിർബന്ധം: കൃത്യമായ ജി.എസ്.ടി ബില്ലും രേഖാമൂലമുള്ള ക്വട്ടേഷനും വാങ്ങണം
ബാങ്ക് ഇടപാട്: പണമിടപാടുകൾ നേരിട്ട് നൽകാതെ ബാങ്ക് അക്കൗണ്ട് വഴി മാത്രം നടത്തുക. പണമടച്ചതിന് രസീത് ചോദിച്ചു വാങ്ങുക.
ഗുണനിലവാരം: വിലക്കുറവിനേക്കാൾ പാനലുകൾ, ഇൻവെർട്ടറുകൾ, വയറിംഗ് എന്നിവയുടെ ഗുണനിലവാരത്തിന് മുൻഗണന നൽകുക.
അറ്റകുറ്റപ്പണി: ഭാവിയിലുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ കമ്പനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് രേഖാമൂലം ഉറപ്പുവരുത്തുക.
നിലവിൽ സോളാർ മേഖലയിൽ വർധിച്ചു വരുന്ന ഇത്തരം ചതിക്കുഴികളെക്കുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മാസ്റ്റേഴ്സ് സോളാർ ട്രേഡേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ഗോപകുമാറും ജെ.സി ലിജോയും ഓർമ്മിപ്പിച്ചു.